Skip to main content

സെപ്തംബര്‍ 28 – ജീവശാസ്ത്ര ചരിത്രത്തിലെ മഹാനായ ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ ലൂയി പാസ്ചര്‍ ഓര്‍മ്മദിനം

യേശു കാനായിലെ കല്യാണത്തിന് വ്യാജമദ്യമുണ്ടാക്കിയതുപോലെ 1856-ല്‍ വൈന്‍ നിര്‍മാതാക്കള്‍ ഒരു പരിഹാരം കാണാനായി ഈ പാസ്റ്ററെയാണ് സമീപിച്ചത്. അന്ന് അദ്ദേഹം അവിടുത്തെ പെന്തക്കോസ്ത് ചര്‍ച്ചിലെ പാസ്റ്റര്‍ ഒന്നുമല്ലായിരുന്നു. അദ്ദേഹം ലില്‍ (Lille) എന്ന സ്ഥലത്തെ യൂണിവേഴ്‌സിറ്റിയില്‍ സയന്‍സ് വിഭാഗത്തിന്റെ മേധാവി ആയിരുന്നു. പിന്നീട് ആന്ത്രാക്‌സിനും പേപ്പട്ടി വിഷത്തിനും എതിരെയുള്ള വാക്‌സിനേഷന്‍ കണ്ടുപിടിക്കുക വഴി അദ്ദേഹം പ്രശസ്തിയില്‍നിന്നും പ്രശസ്തിയിലേക്ക് കുതിച്ച് മനുഷ്യമനസ്സുകളില്‍ ഇന്നും മരണമില്ലാതെ ജീവിക്കുന്നു.

സെപ്തംബര്‍ 28: ജീവശാസ്ത്ര ചരിത്രത്തിലെ മഹാനായ ഫ്രഞ്ച് ശാസ്ത്രജ്ഞന്‍, ലൂയി പാസ്ചര്‍ (27 ഡിസം: 1822 – 1895) ദിനം

ലൂയി പാസ്ചര്‍

ഫ്രഞ്ച് വൈനുകള്‍ ലോകപ്രശസ്തമാണ്. ഫ്രാന്‍സിലെ ബര്‍ഗണ്ടി (Burgundy), ബോര്‍ഡോ (Bordeaux) എന്നീ പ്രദേശങ്ങളിലെ മുന്തിരിയില്‍ നിന്നും ഉണ്ടാക്കുന്ന വൈനുകള്‍ക്ക് ലോകമെമ്പാടും ആവശ്യക്കാര്‍ ഏറെയാണ്. ഒപ്പം വിലയൂം കൂടും. എന്നാല്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലെ വൈന്‍ നിര്‍മാതാക്കള്‍ വലിയൊരു പ്രതിസന്ധി നേരിട്ടു. വൈന്‍ പഴകുന്തോറും കയ്പായി മാറുന്നു. ഇതുമൂലം വൈന്‍ കയറ്റുമതി ചെയ്യാന്‍ കഴിയാതെ ലക്ഷക്കണക്കിന് ഫ്രാങ്ക് നഷ്ടം നേരിട്ടു.

1856-ല്‍ വൈന്‍ നിര്‍മാതാക്കള്‍ ഒരു പരിഹാരം കാണാനായി ലൂയി പാസ്ചറെ സമീപിച്ചു. അന്ന് അദ്ദേഹം ലില്‍ (Lille) എന്ന സ്ഥലത്തെ യൂണിവേര്‍സിറ്റിയില്‍ സയന്‍സ് വിഭാഗത്തിന്റെ മേധാവി ആയിരുന്നു. ലൂയി പാസ്ചര്‍ നല്ല വൈനിന്റെയും കയ്പുള്ള വൈനിന്റെയും സാമ്പിളുകള്‍ മൈക്രോസ്‌കോപ് വഴി പരിശോധിച്ചു. ഫെര്‍മെന്റെഷന്‍ (fermentation) എന്ന പ്രക്രിയ വഴി പഞ്ചസാര ആല്‍ക്കഹോള്‍ ആയി മാറുന്നത് സൂക്ഷ്മാണുക്കളുടെ പ്രവൃത്തികൊണ്ടാണെന്ന് അന്ന് ആര്‍ക്കും അറിയില്ലായിരുന്നു. വൈനിന്റെ സാമ്പിളുകള്‍ പരിശോധിച്ച ലൂയി പാസ്ചര്‍ രണ്ടിലും യീസ്റ്റ് എന്ന ഫംഗസിനെ കണ്ടെത്തി. ഇവ ജീവനുള്ള ചെറിയ ഏകകോശ ജീവികള്‍ ആണെന്നു അദ്ദേഹം മനസ്സിലാക്കി. അദ്ദേഹം ഉരുണ്ട (globe) ആകൃതിയുള്ള ഫംഗസിനെയും ദണ്ഡ് (rod) ആകൃതിയുള്ള ഫംഗസിനെയും ഈ സാമ്പിളുകളില്‍ കണ്ടെത്തി. ഉരുണ്ട ഫംഗസ് പഞ്ചസാരയെ ആള്‍ക്കഹോള്‍ ആയി മാറ്റുന്നുവെന്നും ദണ്ഡ് ആകൃതിയിലുള്ള ഫംഗസ് ആല്‍ക്കഹോളിനെ അസെറ്റിക് ആസിഡ് ആക്കി മാറ്റി കയ്പ് വരുത്തുന്നുവെന്നും അദ്ദേഹം കണ്ടെത്തി.

Yeast Fungus

ദണ്ഡ് ആകൃതിയിലുള്ള ഫംഗസിനെ നശിപ്പിച്ചാല്‍ വൈന്‍ കയ്പായി മാറുന്നത് തടയാമെന്നും അദ്ദേഹം പറഞ്ഞു. അതിനായി ആദ്യത്തെ ഉരുണ്ട ഫംഗസ് പഞ്ചസാരയെ ആള്‍ക്കഹോള്‍ ആയി മാറ്റുന്നത് വരെ കാത്തിരിക്കുക. അത് കഴിഞ്ഞാല്‍ വൈനിനെ 120 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ ചൂടാക്കിയാല്‍ ദണ്ഡ് ആകൃതിയിലുള്ള ഫംഗസ് നശിക്കുകയും അതുമൂലം വൈന്‍ കയ്പായി മാറുന്നത് തടയാമെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ വൈനിനെ ചൂടാക്കുന്നതിനോട് വൈന്‍ നിര്‍മാതാക്കള്‍ക്ക് ആദ്യം എതിര്‍പ്പായിരുന്നു. കാരണം ചൂടാക്കുന്നത് വൈനിനു രുചിമാറ്റം വരുത്തുമെന്ന് അവര്‍ പേടിച്ചു. എന്നാല്‍ കുറച്ചു സമയം ഈ ചെറിയ ഊഷ്മാവില്‍ ചൂടാക്കുന്നത് വൈനിനു രുചിവ്യത്യാസം വരുത്തില്ല എന്ന് പാസ്റ്റര്‍ പറഞ്ഞു. തുടര്‍ന്ന് പാസ്ചര്‍ തന്നെ ആല്‍ക്കഹോളായി മാറിക്കഴിഞ്ഞ വൈനിനെ ചൂടാക്കി. തുടര്‍ന്ന് അതിന്റെ രുചിപരിശോധന നടത്തിയ വൈന്‍ നിര്‍മാതാക്കള്‍ക്ക് ഒരു രുചിവ്യത്യാസവും കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഫ്രാന്‍സിലെ വൈന്‍ നിര്‍മാണത്തിന് പുനര്‍ജീവന്‍ നല്കിയ ഒരു കണ്ടുപിടിത്തമായിരുന്നു ഇത്. ഇന്ന് പാല്‍ തുടങ്ങിയ നിരവധി ഭക്ഷ്യവസ്തുക്കള്‍ അസുഖം ഉണ്ടാക്കുന്ന രോഗാണുക്കളെ നശിപ്പിക്കാനായി പാസ്ച്ചറൈസേഷനു വിധേയമാക്കപ്പെടുന്നു. ഈ കണ്ടുപിടിത്തം പേറ്റന്റ് ചെയ്തു കോടീശ്വരനാകുന്നതിനു പകരം സയന്‍സിന്റെ നേട്ടം എല്ലാവര്‍ക്കും ലഭ്യമാകാന്‍ അതിന്റെ പേറ്റന്റ് അദ്ദേഹം പൊതുജനങ്ങള്‍ക്കു നല്കി. പിന്നീട് ആന്ത്രാക്‌സിനും പേപ്പട്ടി വിഷത്തിനും എതിരെയുള്ള വാക്‌സിനേഷന്‍ കണ്ടുപിടിക്കുക വഴി അദ്ദേഹം പ്രശസ്തിയില്‍ നിന്നും പ്രശസ്തിയിലേക്ക് കുതിച്ച് മനുഷ്യമനസ്സുകളില്‍ ഇന്നും മരണമില്ലാതെ ജീവിക്കുന്നു.

രോഗകാരകമായ അണുവിനെ ചൂടാക്കി അവയുടെ അണുബാധാശേഷികുറച്ച് കുത്തിവയ്ക്കുക, അങ്ങനെ കുത്തിവയ്ക്കപ്പെട്ട മനുഷ്യനിലോ മൃഗത്തിലോ രോഗ പ്രതിരോധശേഷി ഉണ്ടാക്കുക എന്ന സങ്കേതത്തിലൂടെ 1885-ല്‍, ഇന്നും മനുഷ്യന്റ മഹാ ഭയങ്ങളിലൊന്നായ പേപ്പട്ടി വിഷത്തിന് മരുന്ന് കണ്ടെത്തിയതിലൂടെയാണ് ലൂയി പാസ്ചര്‍ പെട്ടെന്ന് അറിയപ്പെട്ടുന്നത്.ഡോക്ടറല്ലാത്ത പാസ്ചറാണ് വൈദ്യശാസ്തത്തിന് പേശീബലവും പ്രാണബലവും നല്‍കിയത്.

Ferdinand Kon

ഭക്ഷണത്തെ പുളിപ്പിക്കുന്നത് ബാക്ടീരിയ ആണെന്ന് കണ്ടെത്തിയതും ഈ അണുവിനെ പൂര്‍ണ്ണമായും നശിപ്പിക്കുന്ന പാസ്ചറൈസേഷന്‍ എന്ന പ്രക്രിയ കണ്ടെത്തിയതും അദ്ദേഹമാണ്. രോഗാണുബാധിതമായ മുട്ടയില്‍ നിന്ന് പട്ടുനൂല്‍ പുഴുക്കളെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗം കണ്ടെത്തിയതും, മനുഷ്യന്റെ രോഗകാരണം പുറമേ നിന്നുള്ള ബാക്ടീരിയയുടെ ആക്രമണമൂലമാണെന്ന് ആദ്യം സ്ഥിരീകരിച്ചതും നഗ്‌നനേത്രങ്ങള്‍ക്കൊണ്ട് കാണാന്‍ പറ്റാത്ത സൂക്ഷ്മജീവികളാണ് പകര്‍ച്ചവ്യാധികള്‍ ഉണ്ടാക്കുന്നതെന്ന് ആദ്യം തിരിച്ചറിഞ്ഞതും ലൂയി പാസ്ചറാണ്.

Robert Koch

ഫെര്‍ഡിനാന്റ് കോണ്‍, റോബര്‍ട്ട് കോഖ് എന്നിവര്‍ക്കൊപ്പം മൈക്രോബയോളജിയുടെ പിതാക്കളില്‍ ഒരാളായും കാണുന്നത് പാസ്ചറെയാണ്. അദ്ദേഹത്തിന്റെ സിദ്ധാന്തത്താല്‍ പ്രചോദിതനായാണ് ജര്‍മന്‍ ഭിഷഗ്വരനായ കോഖ് 1870-കളില്‍ കന്നുകാലികളെ ബാധിക്കുന്ന ആന്ത്രാക്‌സ് രോഗാണുവിനെ കണ്ടെത്തിയത്.


കടപ്പാട് : https://newsgil.in/

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.