അകം,
ഇരുളടഞ്ഞ ഗർത്തം;
വട്ടംചുറ്റുന്ന
ഭ്രാന്തൻ ചുഴി.
ഒരേ ദിശകൾ,
അതേ കാലങ്ങൾ,
ആവർത്തനത്തിന്റെ
വർത്തുള വേഗങ്ങൾ.
ഓരോ പടവുകളിലേക്കുമിറങ്ങി,
ആഴ്ന്നിറങ്ങിയ നിശബ്ദതയിൽ-
നനഞ്ഞൊട്ടിയ നൂലിഴകൾ
വേർപിരിച്ചെടുത്തു.
അതിൽ,
വേദന പടർന്ന പരുക്കൻ നാരുകൾ…
പ്രണയാർദ്രമായ പട്ടുനൂലിഴകൾ…
പെയ്തുതോരാത്ത വാക്കിൻ നനവുകൾ…
ഇഴപിരിയാത്ത ശ്വാസക്കുഴലുകൾ.
പഴകിമുറ്റിയ കയ്പ്പുകളെയും
കണ്ണിലുടക്കിയ വെള്ളി വെളിച്ചത്തെയും
ചേർത്തു വെച്ച്-
പുതിയൊരു നാടയിലാണ്
ഒരു കുരുക്ക് കൊരുത്തത്.
ഇനിയൊരിക്കലും
ആ ഗർത്തത്തിലേക്ക് വീഴാതെ,
ആഴങ്ങളിലേക്ക് എറിഞ്ഞുകൊടുക്കുവാൻ
അനുഭവങ്ങൾ കൊണ്ടു തീർത്ത-
കരുത്തുള്ള ഒരു ‘ഓർമ്മക്കുരുക്ക്’.
***
ഡോ.ഹാഷ്മി ഖദീജ റഹ്മാൻ
അലിഗഡ് മുസ്ലീം സർവ്വകലാശാലയിൽ നിന്നും ആധുനിക ഈജിപ്ത്യൻ അറബി സാഹിത്യത്തിൽ ഗവേഷണം പൂർത്തിയാക്കി, കല സാംസ്ക്കാരിക സാഹിത്യമേഖലകളിൽ പ്രവർത്തിക്കുന്നു. അധ്യാപികയും, SCERT പാഠപുസ്തക നിർമ്മാണ കമ്മിറ്റി അംഗവുമാണ്.
കാക്കോന്റേത്ത് പടീറ്റതിൽ
തഴവ പി.ഒ, കരുനാഗപ്പളളി







No Comments yet!