ചരിത്രം എപ്പോഴും എഴുതപ്പെടുന്നത് വിജയികളുടെയും പ്രബലന്മാരുടെയും ഭാഷയിലാണ്. അധികാരത്തിന്റെ ചെങ്കോലുകൾക്ക് കീഴിൽ രൂപപ്പെടുന്ന ആ ഔദ്യോഗിക രേഖകളിൽ, അരികുകളിലേക്ക് തള്ളപ്പെട്ട സാധാരണ മനുഷ്യരുടെ ചോരയോ കണ്ണീരോ അടയാളപ്പെടുത്താറില്ല; അവരുടെ സ്വപ്നങ്ങളും വീഴ്ചകളും ത്യാഗങ്ങളും വിസ്മൃതിയുടെ കരിനിഴലിൽ ഒടുങ്ങുകയാണ് പതിവ്. എന്നാൽ, അധികാരത്തിന്റെ വരണ്ട ചരിത്രരേഖകൾ പതറിയിടത്താണ് സാഹിത്യം അതിന്റെ വിപ്ലവാത്മകമായ ദൗത്യം ആരംഭിക്കുന്നത്. അത് മനുഷ്യന്റെ ഓർമ്മകളുടെ പുനർജന്മമാണ്. ആ അർത്ഥത്തിൽ, റഷീദ് കെ. മുഹമ്മദിന്റെ ‘അയനാന്തരങ്ങൾ’ എന്ന ബൃഹദ് നോവൽ കേവലമൊരു ചരിത്ര വായനയല്ല; മറിച്ച് വിസ്മൃതിയുടെ ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്ന ഒരു ജനതയുടെ വിപ്ലവവീര്യത്തിന്റെ മഹാസാക്ഷ്യമാണ്…

ഭൂമി അതിന്റെ ഭ്രമണപഥത്തിൽ സഞ്ചരിക്കുമ്പോൾ സൂര്യൻ അതിന്റെ ഏറ്റവും തീവ്രമായ അതിരുകളിൽ അനുഭവപ്പെടുന്ന സന്ധികളെയാണ് ജ്യോതിശാസ്ത്രത്തിൽ ‘അയനാന്തരങ്ങൾ’ (Solstices) എന്ന് വിളിക്കുന്നത്. ഒരു ജനതയുടെ രാഷ്ട്രീയബോധം അതിന്റെ ഏറ്റവും തീക്ഷ്ണവും രൗദ്രവുമായ അതിരുകളിലേക്ക് സഞ്ചരിച്ച ആ കാലഘട്ടത്തിന്റെ കൃത്യമായ രൂപകമാണ് ഈ ശീർഷകം എന്നാണ് രചയിതാവ് ആമുഖത്തിൽ പറയുന്നത്.
‘അയം’ എന്നാൽ ചതുരംഗപ്പലകയിലെ കരുനീക്കങ്ങൾ കൂടിയാണ്. ഭരണകൂടം വിരിച്ച ക്രൂരമായ രാഷ്ട്രീയ ചതുരംഗത്തിൽ സ്വന്തം ജീവിതം തന്നെ കരുക്കളാക്കി മാറ്റിയ ഒരു തലമുറയുടെ പോരാട്ടവീര്യമാണ് ഇതിലെ പ്രമേയം. അവർ നെഞ്ചിലേറ്റിയ ആദർശവും അവർക്ക് നേരിടേണ്ടി വന്ന കയ്പേറിയ യാഥാർഥ്യവും തമ്മിലുള്ള അന്തരത്തിന്റെ കഥയാണിത്. അതേസമയം, ‘അയനം’ എന്ന വാക്ക് അവരുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയെ കുറിക്കുന്നുണ്ട് . അത് കേവലം ഒരു രാഷ്ട്രീയ സംഘടനയുടെ യാത്രയല്ല; മറിച്ച് നീതിക്കുവേണ്ടി ജീവൻ തൃണവത്കരിച്ച മനുഷ്യരുടെ ആത്മീയവും രാഷ്ട്രീയവുമായ തീർത്ഥാടനമാണ്.
കേരളത്തിന്റെ രാഷ്ട്രീയ മനസ്സാക്ഷിയെ ഏറ്റവും കൂടുതൽ ഉലയ്ക്കുകയും, അതേസമയം തന്നെ ഏറെ ഏകപക്ഷീയമായി വിചാരണ ചെയ്യപ്പെടുകയും ചെയ്ത നക്സൽ പ്രസ്ഥാനത്തെ ഏറ്റവും മാനുഷികമായ തലത്തിലാണ് ‘അയനാന്തരങ്ങൾ’ സമീപിക്കുന്നത്. ഇതൊരു വരണ്ട രാഷ്ട്രീയ പ്രഖ്യാപനമല്ല; മറിച്ച് ഒരു കാലഘട്ടത്തിന്റെ ആത്മാവിനെ തേടിയുള്ള തീക്ഷ്ണമായ അന്വേഷണമാണ്.
1967-ൽ നക്സൽബാരിയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ‘വസന്തത്തിന്റെ ഇടിമുഴക്കം’ കേരളത്തിന്റെ മണ്ണിലേക്ക് പടർന്നപ്പോൾ അതൊരു രാഷ്ട്രീയ ചലനം മാത്രമല്ലായിരുന്നു. സാമൂഹിക അസമത്വങ്ങൾക്കെതിരായ യുവത്വത്തിന്റെ രോഷം, ആദർശ വീര്യം, പ്രണയം, വഞ്ചന, നിരാശ, രക്തസാക്ഷിത്വം എന്നിവയെല്ലാം ചേർന്ന മനുഷ്യചരിത്രത്തിന്റെ ഏറ്റവും ഉഗ്രമായ അധ്യായമായിരുന്നു അത്. ആ കാലത്തിന്റെ വെളിച്ചത്തെയും ഇരുളിനെയും ഒരേപോലെ നെഞ്ചേറ്റാൻ നോവലിസ്റ്റ് കാണിച്ച ധീരതയാണ് ഈ കൃതിയെ വേറിട്ടു നിർത്തുന്നത്.
ചരിത്രത്തെ ഭാവനയുടെ മൂടുപടമിട്ട് ഒളിച്ചുകടത്താൻ നോവലിസ്റ്റ് ശ്രമിക്കുന്നില്ല. ചാരു മജൂംദാർ, കുന്നിക്കൽ നാരായണൻ, എ. വർഗീസ്, കെ. അജിത, കെ. വേണു, എം. എൻ. രാവുണ്ണി, വെള്ളത്തൂവൽ സ്റ്റീഫൻ, കെ. എൻ. രാമചന്ദ്രൻ തുടങ്ങിയ ചരിത്രപുരുഷന്മാർ തങ്ങളുടെ സ്വന്തം പേരുകളിൽ തന്നെ നോവലിന്റെ ചോരയും നീരുമായി മാറുന്നു. മറുവശത്ത്, ഭരണകൂട ഭീകരതയുടെ മുഖങ്ങളായ ജയറാം പടിക്കലും ലക്ഷ്മണയും തങ്ങളുടെ ചരിത്രപരമായ സ്ഥാനങ്ങളിൽ തന്നെയുണ്ട്.
ചരിത്രത്തെ കറുപ്പും വെളുപ്പുമായി വിഭജിക്കാതെ, അതിന്റെ മുഴുവൻ സങ്കീർണ്ണതകളോടെയും അവതരിപ്പിക്കാനുള്ള സാഹിത്യപരമായ ആർജ്ജവം നോവലിസ്റ്റ് ഇവിടെ പ്രകടിപ്പിക്കുന്നു. അതുകൊണ്ടുതന്നെ അക്കാദമിക് ചരിത്രത്തിന്റെ വരണ്ട രേഖകൾക്ക് പകരമുള്ള ഒരു ജീവസ്സുറ്റ ‘നോവൽ ഭാഷ്യം’ ആയി മാറാൻ ‘അയനാന്തരങ്ങൾ’ക്ക് സാധിക്കുന്നു. സാഹിത്യപരമായി ഈ കൃതി ‘ഡയലോജിക്’, ‘പോളിഫോണിക്’ ആഖ്യാനരീതിയുടെ മികച്ച ഉദാഹരണമാണ്. ഇവിടെ ഒരൊറ്റ ശബ്ദമല്ല മുഴങ്ങുന്നത്; മറിച്ച് വിപ്ലവകാരിയുടെ ആവേശവും, ഭരണകൂടത്തിന്റെ ക്രൂരതയും, ചരിത്രത്തിന്റെ നിസ്സംഗതയും, സാധാരണ മനുഷ്യന്റെ വിലാപങ്ങളും പരസ്പരം ഏറ്റുമുട്ടുന്നു.
നോവലിന്റെ കേന്ദ്രബിന്ദുവായ ‘മാവുട്ടൻ’ ഒരു ചരിത്രപുരുഷനല്ല; എന്നാൽ ചരിത്രം ജീവിച്ചുകാണിച്ച കാല്പനികമായ കഥാ പാത്രമാണ്. “വിപ്ലവം ഒരു വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടം മാത്രമല്ല; അനീതിക്കെതിരായ ഒറ്റയാൾ പ്രതിരോധവുമാണ്” എന്ന സത്യം സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച മാവുട്ടന്റെ ആത്മസംഘർഷങ്ങൾ, ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളോടും വിരൽചൂണ്ടി സംവദിക്കുന്നവയാണ്.
തൃശ്ശൂർ കേരള സാഹിത്യ അക്കാദമിയിലെ വൈലോപ്പിള്ളി ഹാളിൽ നടന്ന പുസ്തക പ്രകാശന ചടങ്ങ് ഒരു നോവലിന്റെ അരങ്ങേറ്റം എന്നതിലുപരി വലിയൊരു രാഷ്ട്രീയ-സാംസ്കാരിക കൂട്ടായ്മയായി മാറിയിരുന്നു. മുൻ എം.പി. സെബാസ്റ്റ്യൻ പോൾ കവി സെബാസ്റ്റ്യന് പുസ്തകം നൽകി പ്രകാശനം ചെയ്തുകൊണ്ട് പറഞ്ഞ വാക്കുകൾ ഈ നോവലിന്റെ ആത്മാവിനെ തൊട്ടറിയുന്നതായിരുന്നു:
“പ്രതികരിക്കാൻ മടിക്കാത്ത ഒരു സമൂഹത്തിന്റെ അവകാശപ്രഖ്യാപനവും ജീവസ്സുറ്റ ജനതയുടെ അടയാളവുമാണ് വിപ്ലവം.കടന്നുപോയ അത്തരമൊരു തീക്ഷ്ണകാലത്തിന്റെ നേർക്കാഴ്ചയാണ് ‘അയനാന്തരങ്ങൾ’. വിപ്ലവചിന്തകളും ജനകീയ പോരാട്ടങ്ങളും ഒരു കാലഘട്ടത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, ചരിത്രത്തെ മനസ്സിലാക്കാൻ സാഹിത്യം നിർണായകമായ പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ നിരീക്ഷണം ഒരു രാഷ്ട്രീയപ്രസ്ഥാനത്തെ മാത്രമല്ല, മനുഷ്യന്റെ സ്വാതന്ത്ര്യബോധത്തെയും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെയും സാഹിത്യം എങ്ങനെ രേഖപ്പെടുത്തുന്നു എന്നതിന്റെ സൂചനയും നോവലിന്റെ വായനയ്ക്കുള്ള ഒരു പ്രധാന താക്കോലുമായാണ് കാണേണ്ടത്. കാരണം അയനാന്തരങ്ങൾ വിപ്ലവത്തെ മഹത്വവൽക്കരിക്കുകയോ അപഹസിക്കുകയോ ചെയ്യുന്നില്ല; മറിച്ച്, അതിന്റെ മനുഷ്യപരമായ വിലയും ചരിത്രപരമായ പ്രത്യാഘാതങ്ങളും അന്വേഷിക്കുകയാണ്.പുസ്തകം ഏറ്റുവാങ്ങിയ കവി സെബാസ്റ്റ്യൻ, പറഞ്ഞത് “ഇത് ചരിത്രത്തിന്റെ ഓർമ്മകൾക്കപ്പുറം അതിന്റെ മനുഷ്യാനുഭവങ്ങളും രാഷ്ട്രീയ സങ്കീർണ്ണതകളും വായനക്കാരിലേക്ക് എത്തിക്കുന്ന കൃതി” എന്നാണ്.
“ചരിത്രം തീയതികളുടെയും സംഭവങ്ങളുടെയും കേവല നിര മാത്രമല്ല, മനുഷ്യരുടെ ജീവിതാനുഭവങ്ങളുടെ ആകെത്തുകയാണെന്ന തിരിച്ചറിവാണ് ഈ നോവൽ വായനക്കാരന് നൽകുന്നത്.”
ചടങ്ങിൽ അധ്യക്ഷത വഹിച്ച ഇരിങ്ങാലക്കുട മുൻ എം എൽ എ കെ.യു. അരുണൻ അഭിപ്രായപ്പെട്ടു. വിപ്ലവപ്രസ്ഥാനവുമായി നേരിട്ട് ബന്ധപ്പെട്ട അനുഭവസാക്ഷികളായ കെ. വേണുവും എം.എൻ. രാവുണ്ണിയും ഈ കൃതി ചരിത്രത്തിൽ വിസ്മൃതിയിലാണ്ടുപോയ നിരവധി വ്യക്തിത്വങ്ങളെയും സംഭവങ്ങളെയും ഉത്തരവാദിത്വത്തോടെ അവതരിപ്പിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി.
“നക്സൽ ചരിത്രത്തിന്റെ തീവ്രതയും സത്യസന്ധതയും നോവലിനെ ജീവസ്സുറ്റതാക്കി നിലനിർത്തുന്നു. പുസ്തകം ഒരു സാഹിത്യസൃഷ്ടി മാത്രമല്ല, കേരളത്തിന്റെ രാഷ്ട്രീയ പരിവർത്തനങ്ങളെ മനസ്സിലാക്കാൻ സഹായിക്കുന്ന സമഗ്രമായ ചരിത്രവായനയാണ്.” അവർ വിലയിരുത്തി.
ചരിത്രത്തെ ലളിതവൽക്കരിക്കാതെ അതിന്റെ സങ്കീർണ്ണതകളോടെ അവതരിപ്പിക്കാനുള്ള ശ്രമമാണ് ഈ കൃതിയുടെ ഏറ്റവും വലിയ സവിശേഷത. ഇന്ന് ചരിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ പലപ്പോഴും രാഷ്ട്രീയ ധ്രുവീകരണങ്ങളുടെ ഭാഗമായി മാറുമ്പോൾ, സാഹിത്യം അതിനപ്പുറം മനുഷ്യന്റെ അനുഭവങ്ങളെ സംരക്ഷിക്കുന്ന ഇടമായി മാറുന്നു. ആ അർത്ഥത്തിൽ ‘അയനാന്തരങ്ങൾ’ ഒരു കാലഘട്ടത്തിന്റെ പുനരാഖ്യാനം മാത്രമല്ല; ചരിത്രത്തോടും മനുഷ്യനോടും സത്യസന്ധത പുലർത്താനുള്ള ഒരു സാഹിത്യപ്രതിബദ്ധത കൂടിയാണ്.
സമകാലിക മലയാള നോവൽ സാഹിത്യത്തിൽ ചരിത്രവും ഭാവനയും ഗവേഷണവും കലാപരമായ ആവിഷ്കാരവും സമന്വയിപ്പിക്കുന്ന ശ്രദ്ധേയമായ കൃതികളിലൊന്നായി ‘അയനാന്തരങ്ങൾ’ മാറുമെന്ന പ്രതീക്ഷയാണ് നോവൽ പ്രകാശനച്ചടങ്ങ് പങ്കുവെച്ചത്. കാരണം; ഇത് ഭാവനയിൽ വിരിഞ്ഞ വെറുമൊരു കഥയല്ല; ദീർഘകാലത്തെ കഠിനമായ ഗവേഷണത്തിന്റെയും പഠനത്തിന്റെയും ചരിത്രത്തോടുള്ള ആത്മാർത്ഥതയുടെയും ഫലമാണ്.
സാഹിത്യത്തിന് കഴിഞ്ഞുപോയ ചരിത്രത്തെ തിരുത്താൻ കഴിയില്ലായിരിക്കാം, എന്നാൽ ചരിത്രത്തെ പുനർവായനയ്ക്ക് വിധേയമാക്കാൻ അതിന് കഴിയും. വായനക്കാരന് തയാറാക്കിവെച്ച ഉത്തരങ്ങൾ നൽകുകയല്ല ‘അയനാന്തരങ്ങൾ’ ചെയ്യുന്നത്, പകരം ഭരണകൂട വേട്ടയാടലുകളിൽ ഒടുങ്ങിപ്പോയ മനുഷ്യരുടെ പക്ഷത്തുനിന്നുകൊണ്ട് പുതിയ ചോദ്യങ്ങൾ ഉന്നയിക്കുകയാണ്.
ഇന്നത്തെ കേരളം ഒരുപക്ഷേ രാഷ്ട്രീയമായി ഒരുപാട് മാറിയിട്ടുണ്ടാകാം. എന്നാൽ ആ മാറ്റങ്ങളുടെ വേരുകൾ എവിടെയാണെന്ന് തിരയുന്നവർക്ക് ഈ നോവൽ ഒരു രാഷ്ട്രീയ ഭൂപടമാണ്. വിസ്മൃതിയുടെ ചാരത്തിനടിയിൽ ഇനിയും കനലണയാതെ കിടക്കുന്ന വിപ്ലവത്തിന്റെ ആ തീക്കനലുകളെ തൊട്ടറിയാൻ വായനക്കാരനെ നിർബന്ധിക്കുന്ന, റഷീദ് കെ. മുഹമ്മദിന്റെ ‘അയനാന്തരങ്ങൾ’ മലയാള നോവൽ സാഹിത്യത്തിലെ ചരിത്രപരമായ ഒരു ധാർമ്മിക ഉത്തരവാദിത്വം തന്നെയാണ്. പുസ്തക പ്രസാധക സംഘമാണ് പ്രസാധകർ.
അയനാന്തരങ്ങള്‍
രചന : റഷീദ് കെ. മുഹമ്മദ്
പ്രസാധനം : പുസ്തക പ്രസാധക സംഘം
വില : 599 രൂപ







No Comments yet!