Skip to main content

വെറ്റിലക്കറപുരണ്ട ഓർമ്മകൾ

പുകക്കുഴലിൽ നിന്ന്
കരിയെടുത്ത് പല്ലുതേച്ച
ഉമ്മൂമ്മക്കുട്ടികൾ
വെറ്റിലച്ചെല്ലത്തിന്റെ
പങ്ക് ചോദിച്ചു ചെന്നിട്ടും
വടിയെടുത്തില്ല ഉമ്മൂമ്മ

നൂറും പുകേലേം കൂട്ടാതെ
വെറ്റില ചവച്ചോർക്കു
ചുണ്ടുചോക്കാത്ത സങ്കടം

നിക്കാരക്കൊട്ടേന്ന്
അത്തറു മണത്തപ്പോൾ
മുറുക്കാൻ ചെല്ലം തുറന്നതും
ചുണ്ടുചുവന്നതും

പൊള്ളിയ നാക്കും
പെരുത്ത തലയുമായി
ഭൂമിയെക്കാൾ വേഗത്തിൽ തിരിഞ്ഞ്
ഒതുക്കുകല്ലിൽ
ഓർമ പിടഞ്ഞതും
രഹസ്യമായിരിക്കട്ടെ

വടിയെടുക്കാത്തൊരുമ്മൂമ്മ
ചാപ്പിലെ പത്തായത്തിൽ
എള്ളുണ്ടയും തരിയുറപ്പിച്ചതുമായി
കാത്തിരിപ്പുണ്ട്

ഒറ്റമുലച്ചിക്കഥകളും
ജിന്നുകുട്ടിക്കഥകളും
നരവീണ കസവിന്റെ തട്ടത്തുമ്പിൽ കെട്ടിവച്ചു
ഓർമകളുടെ ചെല്ലപ്പെട്ടി തുറക്കാൻ
വെറ്റിലക്കറപുരണ്ട
ചിരിയുമായി…

***

നഫ്‌സാന

വടകര സ്വദേശിനി. വടകര എം.യു.എം ഹയർ സെക്കന്ററി സ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയായി ജോലി ചെയ്യുന്നു. പെയ്യാതെപോയ മഴ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

No Comments yet!

Your Email address will not be published.