ഒ.വി. വിജയനെ ഓര്‍ക്കുമ്പോള്‍ മലയാളിയുടെ മനസ്സില്‍ ആദ്യം തെളിയുന്നത് ഖസാക്കിന്റെ ഇതിഹാസമാണ്. മലയാള നോവലിന്റെ ഭാഷയും ഭാവനയും ദര്‍ശനവും ഒരേസമയം നവീകരിച്ച ഖസാക്ക് അദ്ദേഹത്തെ ആധുനിക മലയാള നോവല്‍ സാഹിത്യത്തിന്റെ ഉന്നതിയിലെത്തിച്ചു. എന്നാല്‍ ഖസാക്കിന്റെ അസാമാന്യമായ സാഹിത്യപ്രഭ പലപ്പോഴും വിജയന്റെ മറ്റൊരു മഹത്തായ മുഖത്തെ നിഴലിലാക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഉള്‍ച്ചലനങ്ങളെ അസാധാരണമായ ദീര്‍ഘദര്‍ശിത്വത്തോടെയും നൈതിക ജാഗ്രതയോടെയും വായിച്ച രാഷ്ട്രീയ നിരീക്ഷകനും, അധികാരത്തിന്റെ മുഖംമൂടികള്‍ നിര്‍ദാക്ഷിണ്യം അഴിച്ചുകാട്ടിയ പത്രപ്രവര്‍ത്തകനും, ഏതാനും വരകളില്‍ ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ മനഃശാസ്ത്രം പകര്‍ത്തിയ കാര്‍ട്ടൂണിസ്റ്റുമായിരുന്നു അദ്ദേഹം. സാഹിത്യത്തില്‍ മനുഷ്യന്റെ ആത്മാവിന്റെ ഗഹനതകള്‍ അന്വേഷിച്ച വിജയന്‍, രാഷ്ട്രീയരചനകളില്‍ അധികാരത്തിന്റെ സ്വഭാവവും ജനാധിപത്യത്തിന്റെ നൈതിക പ്രതിസന്ധികളും ചരിത്രത്തിന്റെ ദിശയും ഒരുപോലെ സൂക്ഷ്മമായി പരിശോധിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയലേഖനങ്ങള്‍ ജനാധിപത്യത്തിന്റെ ആത്മപരിശോധനയ്ക്കുള്ള ദീര്‍ഘകാല രേഖകള്‍ കൂടിയാണ്.

ഇന്ദ്രപ്രസ്ഥം : രാഷ്ട്രീയ കോളത്തിനപ്പുറം
ഒ.വി. വിജയന്റെ രാഷ്ട്രീയചിന്തയെ മനസ്സിലാക്കാന്‍ ഇന്ദ്രപ്രസ്ഥം വായിക്കേണ്ടതുണ്ട്. മലയാളത്തിലെ രാഷ്ട്രീയ കോളമെഴുത്തിന് പുതിയ ബൗദ്ധിക നിലവാരം നല്‍കിയ ഈ പംക്തി ഡല്‍ഹിയിലെ അധികാര ഇടനാഴികളില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പായിരുന്നില്ല. അധികാരം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും ജനാധിപത്യ സ്ഥാപനങ്ങള്‍ എങ്ങനെ രൂപാന്തരപ്പെടുന്നുവെന്നും ഭരണസംവിധാനം എങ്ങനെ സ്വന്തം യുക്തി സൃഷ്ടിക്കുന്നുവെന്നും വിശകലനം ചെയ്ത തുടര്‍ച്ചയായ അന്വേഷണങ്ങളായിരുന്നു. ഇന്നും ലേഖനങ്ങള്‍ വായിക്കുമ്പോള്‍ തീയതികള്‍ പഴകിയതായി തോന്നുമെങ്കിലും അവ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് പഴക്കമില്ല. അതുകൊണ്ടാവാം ഇന്ദ്രപ്രസ്ഥം ഇന്നും രാഷ്ട്രീയ വായനക്കാരെ ആകര്‍ഷിക്കുന്നത്.
ഇന്ദ്രപ്രസ്ഥം പിന്നീട് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍, ഒരു സമഗ്ര രാഷ്ട്രീയഗ്രന്ഥമല്ലെന്നും സമകാലിക സംഭവങ്ങളോടുള്ള തന്റെ പ്രതികരണങ്ങളാണെന്നും വിജയന്‍ തന്നെ ആമുഖത്തില്‍ സൂചിപ്പിച്ചിരുന്നു. എന്നിരുന്നാലും കാലത്തിന്റെ പരീക്ഷണത്തെ അതിജീവിച്ചത് ലേഖനങ്ങളുടെ പ്രവചനാത്മകമായ രാഷ്ട്രീയവായനയാണ്. ഒരാഴ്ചയിലെ സംഭവങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങളായി എഴുതപ്പെട്ടവ ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രതിസന്ധികളെ മനസ്സിലാക്കാന്‍ സഹായിക്കുന്നവയാണ്.
അധികാരത്തെ സംശയിച്ച ജനാധിപത്യവാദി
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ നിരവധി ബുദ്ധിജീവികളെപ്പോലെ സാമൂഹികനീതിയുടെയും സാമ്പത്തിക സമത്വത്തിന്റെയും ഭരണകൂട വാഗ്ദാനങ്ങള്‍ അദ്ദേഹത്തെയും ആകര്‍ഷിച്ചു. പിന്നീട് കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ അനുഭവങ്ങളും അന്തര്‍ദേശീയ രാഷ്ട്രീയസംഭവങ്ങളും അദ്ദേഹത്തെ പുനര്‍വിചിന്തനത്തിലേക്ക് നയിച്ചു. സോവിയറ്റ് യൂണിയന്റെ ഹംഗറി അധിനിവേശം പോലുള്ള സംഭവവികാസങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകൃത അധികാരത്തിന്റെ സ്വഭാവം അദ്ദേഹത്തെ ഗൗരവമായി ചിന്തിപ്പിച്ചു. ഈ അനുഭവങ്ങളുടെ ഫലമായി അദ്ദേഹം ഇടതോ വലതോ എന്ന രാഷ്ട്രീയ വിഭജനങ്ങള്‍ക്കപ്പുറം വ്യക്തിസ്വാതന്ത്ര്യത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും അടിസ്ഥാനമാക്കിയ രാഷ്ട്രീയചിന്തയിലേക്കാണ് എത്തിയത്. അധികാരം ഏത് പ്രത്യയശാസ്ത്രത്തിന്റെ പേരിലായാലും നിയന്ത്രണമില്ലാതെ വളരുമ്പോള്‍ അത് മനുഷ്യസ്വാതന്ത്ര്യത്തിന് ഭീഷണിയാകുമെന്ന ബോധ്യമാണ് വിജയന്റെ എഴുത്തിനെ തുടര്‍ന്ന് നയിച്ചത്.
അടിയന്തരാവസ്ഥ : ധാര്‍മ്മിക നിലപാടിന്റെ പരീക്ഷണം
1975-ലെ അടിയന്തരാവസ്ഥ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നായിരുന്നു. മാധ്യമസ്വാതന്ത്ര്യം നിയന്ത്രിക്കപ്പെട്ടു; പൗരാവകാശങ്ങള്‍ ചുരുക്കപ്പെട്ടു; വിമര്‍ശനസ്വരങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടു. ഈ കാലഘട്ടത്തില്‍ ഒ.വി. വിജയന്റെ എഴുത്തും കാര്‍ട്ടൂണുകളും അധികാരത്തോടുള്ള അദ്ദേഹത്തിന്റെ അടിസ്ഥാന സംശയത്തെ വ്യക്തമായി പ്രകടിപ്പിച്ചു. അന്നത്തെ ഭരണകൂടത്തെ വിമര്‍ശിക്കുന്നത് എളുപ്പമായിരുന്നില്ല. എന്നിട്ടും വിജയന്‍ രാഷ്ട്രീയത്തെ വ്യക്തികളോടുള്ള ആരാധനയോ വിരോധമോ ആയി കണ്ടില്ല. ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുകയെന്നത് എഴുത്തുകാരന്റെ ധാര്‍മ്മിക ഉത്തരവാദിത്തമാണെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. പിന്നീട് കാര്‍ട്ടൂണുകളും രാഷ്ട്രീയലേഖനങ്ങളും അടിയന്തരാവസ്ഥയുടെ ചരിത്രം വായിക്കുമ്പോള്‍ അവഗണിക്കാനാവാത്ത പ്രമാണങ്ങളായി വിലയിരുത്തപ്പെട്ടു. അടിയന്തരാവസ്ഥാനന്തര ഇന്ത്യയെ മനസ്സിലാക്കുന്നതിലും ഇന്ദ്രപ്രസ്ഥം പ്രത്യേക പ്രാധാന്യം നേടുന്നു. സര്‍ക്കാര്‍ മാറുന്നതല്ല, അധികാരം എങ്ങനെ പുതിയ രൂപങ്ങള്‍ സ്വീകരിക്കുന്നുവെന്ന ചോദ്യമാണ് വിജയനെ കൂടുതല്‍ ആകര്‍ഷിച്ചത്. ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ നിരീക്ഷണങ്ങളുടെയും അധികാര വിമര്‍ശനത്തിന്റെയും തീവ്രമായ നോവല്‍ ആവിഷ്‌കാരമായിരുന്നു അദ്ദേഹത്തിന്റെ ധര്‍മ്മപുരാണം എന്ന നോവല്‍. അധികാരത്തിന്റെ ജീര്‍ണ്ണതയെയും ഭരണകൂട ഭീകരതയെയും ഇത്രത്തോളം രൂക്ഷമായി വരച്ചുകാട്ടിയ മറ്റൊരു കൃതി മലയാളത്തിലില്ല. അടിയന്തരാവസ്ഥാനന്തര ഇന്ത്യയെക്കുറിച്ചുള്ള ഇന്ദ്രപ്രസ്ഥത്തിലെ അദ്ദേഹത്തിന്റെ രാഷ്ട്രീയനിരീക്ഷണങ്ങളുടെ സര്‍ഗാത്മക വികാസമായിരുന്നു ധര്‍മ്മപുരാണം.

ഡല്‍ഹി ഒരു നഗരം മാത്രമല്ല
ഇന്ദ്രപ്രസ്ഥം എന്ന ശീര്‍ഷകം തന്നെ വിജയന്റെ രാഷ്ട്രീയഭാവനയുടെ സൂചനയാണ്. മഹാഭാരതത്തിലെ രാജസത്തയുടെ നഗരമായ ഇന്ദ്രപ്രസ്ഥം അദ്ദേഹത്തിന്റെ എഴുത്തില്‍ കേന്ദ്രാധികാരത്തിന്റെ രൂപകമായി മാറുന്നു. ഡല്‍ഹി ഒരു ഭൂമിശാസ്ത്ര സ്ഥലം മാത്രമല്ലെന്നും ഇന്ത്യന്‍ അധികാരത്തിന്റെ പ്രതീകമാണെന്നും വിജയന്‍ തിരിച്ചറിഞ്ഞിരുന്നു. അവിടെ നടക്കുന്ന ഓരോ രാഷ്ട്രീയ സംഭവവും രാജ്യത്തിന്റെ ജനാധിപത്യാരോഗ്യത്തെക്കുറിച്ചുള്ള സൂചനയായി അദ്ദേഹം വായിച്ചു. ഒരു നിയമം പാസാകുമ്പോള്‍ അതിന്റെ രാഷ്ട്രീയലാഭത്തേക്കാള്‍ അതിന് പിന്നിലെ ഭരണമനോഭാവത്തെയാണ് അദ്ദേഹം അന്വേഷിച്ചത്. ഒരു മന്ത്രിസഭ രൂപീകരിക്കുമ്പോള്‍ മന്ത്രിമാരുടെ പട്ടികയേക്കാള്‍ അധികാരത്തിന്റെ പുതിയ സന്തുലനമാണ് അദ്ദേഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇതാണ് വിജയനെ സാധാരണ രാഷ്ട്രീയ കോളമെഴുത്തുകാരില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്.
പറയാത്ത കാര്യങ്ങളുടെ രാഷ്ട്രീയം
വിജയന്റെ രാഷ്ട്രീയനിരീക്ഷണത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത പറയപ്പെടാത്ത കാര്യങ്ങളിലേക്കുള്ള ശ്രദ്ധയായിരുന്നു. നേതാക്കളുടെ പ്രസംഗങ്ങളെക്കാള്‍ അവരുടെ മൗനവും, സര്‍ക്കാര്‍ പ്രഖ്യാപനങ്ങളെക്കാള്‍ അവയുടെ ഭാഷയും, ഔദ്യോഗിക നടപടിക്രമങ്ങളിലെ ചെറിയ മാറ്റങ്ങളുമാണ് അദ്ദേഹത്തെ കൂടുതല്‍ ആകര്‍ഷിച്ചത്. അധികാരം പലപ്പോഴും ഉത്തരവുകളിലല്ല, ഭാഷയിലും ഭരണശൈലിയിലുമാണ് സ്വയം വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് ഇന്ദ്രപ്രസ്ഥം സംഭവവിവരണങ്ങളുടെ സമാഹാരമല്ലാതെ അധികാരത്തിന്റെ പ്രവര്‍ത്തനരീതിയെ വായിച്ചെടുക്കാനുള്ള ബൗദ്ധികശ്രമമായി മാറിയത്.

കാര്‍ട്ടൂണിസ്റ്റിന്റെ മൂന്നാംകണ്ണ്
ഈ നിരീക്ഷണശേഷിക്ക് ശക്തി പകര്‍ന്നത് അദ്ദേഹത്തിന്റെ കാര്‍ട്ടൂണിസ്റ്റ് അനുഭവവുമായിരുന്നു. ഏതാനും വരകളിലൂടെ രാഷ്ട്രീയത്തിന്റെ സാരം പിടികൂടേണ്ട കലയില്‍ പരിശീലനം നേടിയ ആളായിരുന്നു വിജയന്‍. അതിന്റെ സ്വാധീനം ഗദ്യത്തിലും പ്രകടമാണ്. അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ അനാവശ്യ അലങ്കാരങ്ങളില്‍ അഭിരമിക്കുന്നില്ല. കുറച്ച് വാക്യങ്ങളിലൂടെ ഒരു കാലഘട്ടത്തിന്റെ വിരോധാഭാസം തെളിച്ചുകാട്ടാനുള്ള അപൂര്‍വമായ കഴിവാണ് അവയുടെ ശക്തി. രാഷ്ട്രീയത്തിന് സാഹിത്യത്തിന്റെ ഭാഷ നല്‍കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു സംഭാവന. ചരിത്രവും പുരാണവും തത്ത്വചിന്തയും സമകാലിക രാഷ്ട്രീയവും അദ്ദേഹത്തിന്റെ എഴുത്തില്‍ സ്വാഭാവികമായി സംഗമിക്കുന്നു. മഹാഭാരതത്തിലെ ഇന്ദ്രപ്രസ്ഥം ആധുനിക ഇന്ത്യന്‍ ജനാധിപത്യത്തിന്റെ രൂപകമാകുമ്പോള്‍ രാഷ്ട്രീയം വാര്‍ത്തകളില്‍ നിന്ന് ചരിത്രത്തിന്റെ ദീര്‍ഘപ്രവാഹത്തിലേക്ക് ഉയരുന്നു.
ആത്മീയമാനവികതയിലേക്കുള്ള യാത്ര
വിജയന്റെ ചിന്ത അധികാരവിമര്‍ശനത്തില്‍ മാത്രം അവസാനിച്ചില്ല. പില്‍ക്കാല എഴുത്തുകളില്‍ പരിസ്ഥിതി പ്രതിസന്ധി, ആണവഭീഷണി, ആഗോളവല്‍ക്കരണത്തിന്റെ മാനുഷിക പ്രത്യാഘാതങ്ങള്‍, നൈതിക മൂല്യങ്ങളുടെ ക്ഷയം എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ കൂടുതല്‍ ശക്തമാകുന്നു. ചിലര്‍ ഇതിനെ രാഷ്ട്രീയത്തില്‍ നിന്നുള്ള പിന്മാറ്റമായി വായിച്ചെങ്കിലും യാഥാര്‍ഥത്തില്‍ അത് അദ്ദേഹത്തിന്റെ ചിന്തയുടെ വികാസമായിരുന്നു. ഭരണകൂടത്തിന്റെ പ്രശ്‌നം മാത്രമല്ല, മനുഷ്യന്റെ ഉള്ളിലുള്ള അധികാരലോലുപതയും ജനാധിപത്യത്തിന്റെ പ്രതിസന്ധിക്ക് കാരണമാണെന്ന തിരിച്ചറിവിലേക്കാണ് വിജയന്‍ എത്തിയത്. അതുകൊണ്ടുതന്നെ പില്‍ക്കാലത്ത് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മാനവികതാവാദം, രാഷ്ട്രീയത്തിന്റെ ധാര്‍മ്മിക അടിത്തറയെ കൂടുതല്‍ ആഴത്തില്‍ അന്വേഷിക്കുന്നതായിരുന്നു. വര്‍ത്തമാന രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ദ്രപ്രസ്ഥം വീണ്ടും വായിക്കേണ്ടതിന്റെ കാരണം ഇതാണ്. വിവരങ്ങളുടെ പെരുപ്പമുള്ള കാലത്താണ് നാം ജീവിക്കുന്നത്. ഓരോ നിമിഷവും പുതിയ വാര്‍ത്തകളും അഭിപ്രായങ്ങളും നമ്മുടെ മുന്നിലെത്തുന്നു. എന്നാല്‍
വിവരങ്ങളുടെ പെരുപ്പം വിവേകത്തിന്റെ വളര്‍ച്ച ഉറപ്പാക്കുന്നില്ല. വിജയന്‍ ഓര്‍മ്മിപ്പിക്കുന്നത് പ്രതികരണത്തിന് മുമ്പ് നിരീക്ഷിക്കാനും, സംഭവങ്ങള്‍ക്ക് പിന്നിലെ ഘടനകളെ തിരിച്ചറിയാനുമാണ്. രാഷ്ട്രീയത്തെ വ്യക്തികളുടെ വിജയപരാജയങ്ങളായി ചുരുക്കാതെ ജനാധിപത്യത്തിന്റെ ദീര്‍ഘകാല ആരോഗ്യത്തിന്റെ വെളിച്ചത്തില്‍ വിലയിരുത്താന്‍ അദ്ദേഹത്തിന്റെ എഴുത്ത് നമ്മെ പ്രേരിപ്പിക്കുന്നു.

ഖസാക്കും ഇന്ദ്രപ്രസ്ഥവും : ഒരേ അന്വേഷണത്തിന്റെ രണ്ട് രൂപങ്ങള്‍
പുറമേ നോക്കുമ്പോള്‍ ഖസാക്കിന്റെ ഇതിഹാസവും ഇന്ദ്രപ്രസ്ഥവും രണ്ട് വ്യത്യസ്ത ലോകങ്ങളാണ്. ഒന്ന് മനുഷ്യന്റെ ആത്മസംഘര്‍ഷങ്ങളെ അന്വേഷിക്കുന്ന നോവല്‍; മറ്റൊന്ന് ദേശീയരാഷ്ട്രീയത്തെക്കുറിച്ചുള്ള കോളം. എന്നാല്‍ രണ്ടിന്റെയും കേന്ദ്രത്തില്‍ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരേ ഉത്കണ്ഠയുണ്ട്. ഖസാക്ക് വ്യക്തിയുടെ ആത്മാവിനെ അന്വേഷിച്ചെങ്കില്‍ ഇന്ദ്രപ്രസ്ഥം രാഷ്ട്രത്തിന്റെ ആത്മാവിനെയാണ് അന്വേഷിച്ചത്. ഒന്നില്‍ വ്യക്തിയും വിശ്വാസവും ഏറ്റുമുട്ടുന്നു; മറ്റൊന്നില്‍ ജനാധിപത്യവും അധികാരവും ഏറ്റുമുട്ടുന്നു. അതുകൊണ്ടുതന്നെ ഒ.വി. വിജയന്റെ സാഹിത്യവും രാഷ്ട്രീയവും വേര്‍തിരിച്ച അധ്യായങ്ങളല്ല. രണ്ടിലും അദ്ദേഹം അന്വേഷിച്ചത് മനുഷ്യന്റെ അന്തസ്സും സ്വാതന്ത്ര്യവുമായിരുന്നു. ഒ.വി. വിജയനെ വീണ്ടും വായിക്കേണ്ടത് ഖസാക്കിന്റെ മഹത്വം ഓര്‍ക്കാന്‍ മാത്രമല്ല; ഇന്ദ്രപ്രസ്ഥത്തിന്റെ മുന്നറിയിപ്പുകള്‍ മനസ്സിലാക്കാനുമാണ്. ജനാധിപത്യം തിരഞ്ഞെടുപ്പുകളുടെ പേരല്ലെന്നും, നിരന്തരമായ പൗരജാഗ്രതയുടെ പേരാണെന്നും അദ്ദേഹത്തിന്റെ എഴുത്ത് നമ്മെ ചിന്തിപ്പിക്കുന്നു. ഒ.വി. വിജയനെ നോവലിസ്റ്റ് എന്നു മാത്രം ഒതുക്കുന്നത് അദ്ദേഹത്തിന്റെ ബൗദ്ധിക പാരമ്പര്യത്തെ ചെറുതാക്കുകയാണ് ചെയ്യുന്നത്. ഡല്‍ഹിയെ വായിച്ചുകൊണ്ട് ഇന്ത്യയെ മനസ്സിലാക്കുകയും, ഇന്ത്യയെ വായിച്ചുകൊണ്ട് അധികാരത്തിന്റെ ശാശ്വതമായ പ്രലോഭനങ്ങളെ ചോദ്യം ചെയ്യുകയും ചെയ്ത അപൂര്‍വ എഴുത്തുകാരനായിരുന്നു ഒ. വി. വിജയന്‍. ഖസാക്കില്‍ നിന്ന് ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള യാത്ര പൂര്‍ത്തിയാക്കുമ്പോഴാണ് അദ്ദേഹത്തിന്റെ സമ്പൂര്‍ണ രൂപം തെളിയുന്നത്. അവിടെയാണ് ഖസാക്കിന്റെ സ്രഷ്ടാവിനപ്പുറം ജനാധിപത്യത്തിന്റെ ആത്മാവിനെക്കുറിച്ച് നിരന്തരം ജാഗരൂകനായിരുന്ന രാഷ്ട്രീയചിന്തകനായ ഒ.വി. വിജയനെ നാം വീണ്ടും കണ്ടെത്തുന്നത്.



No Comments yet!