Skip to main content

പുതിയ ലോകങ്ങളിലെ സുന്ദരന്മാരും സുന്ദരികളും

രണ്ടായിരത്തി പതിനെട്ടില്‍ പുറത്തിറങ്ങിയ 12 ഇയര്‍ നൈറ്റ് എന്ന അല്‍വാരോ ബ്രെച്ച്‌നര്‍ സംവിധാനം ചെയ്ത സ്പാനിഷ് സിനിമയില്‍ ഉരുഗ്വേ എന്ന രാജ്യത്ത് പന്ത്രണ്ട് വര്‍ഷത്തോളം ഏകാന്തവാസം ജയിലില്‍ കഴിയേണ്ടി വന്ന രാഷ്ട്രീയ തടവുകാരെ കുറിച്ചാണ് പറയുന്നത്. ആരോടും ഒന്നും സംസാരിക്കാന്‍ പോലും കഴിയാതെ ഒറ്റപ്പെട്ടു കഴിയുക. അവസാനം കല്ല് കൊണ്ട് ചുമരില്‍ തട്ടി പ്രത്യേക ഭാഷ തന്നെ ഈ പന്ത്രണ്ട് വര്‍ഷം കൊണ്ട് നിര്‍മ്മിച്ചാണ് ഈ തടവറയിലെ മനുഷ്യര്‍ തൊട്ടപ്പുറത്തെ തടവറയില്‍ ഉള്ളവരോട് സംസാരിച്ചത്. ഏകാന്തതയുടെ ഒറ്റപ്പെടലിന്റെ ഭീകരത അത്രക്ക് ഉള്ളില്‍ കയറ്റിയ ഒരു സിനിമ ആയിരുന്നു അത്.

ജയിലുകള്‍ അല്ലെങ്കിലും അത്തരം ഒറ്റപ്പെടലുകള്‍, ഏകാന്തവാസങ്ങളിലേക്ക് തള്ളിപ്പോയവര്‍ അല്ലെങ്കില്‍ സ്വയം തിരഞ്ഞെടുത്തവരും നമുക്കിടയില്‍ ഉണ്ടാകാം. ചിലപ്പോള്‍ ഏകാന്തവാസങ്ങളില്‍ ആഹ്ലാദിക്കുന്നവര്‍ ഉണ്ടാകാം. അതിന്റെ ഇടയില്‍ ബന്ധങ്ങളെ കുറിച്ച് ചിന്തിച്ചവര്‍ ഉണ്ടാകാം. ബന്ധങ്ങളുടെ ഫ്യൂട്ടിലിറ്റിയെ കുറിച്ച് ചിന്തിച്ചവര്‍ ഉണ്ടാകാം. ആത്മഹത്യയെ കുറിച്ച് ചിന്തിച്ചവര്‍ ഉണ്ടാകാം. ലോകത്തില്‍ നടക്കുന്ന മാറ്റങ്ങളെ, സംസാരങ്ങളെ ശ്രദ്ധിക്കുന്നവര്‍ ഉണ്ടാകാം. അതില്‍ നിന്നൊക്കെ പുറത്ത് പോകുന്നവര്‍ ഉണ്ടാകാം. ഏകാന്തമായ യാത്രകള്‍ ചെയ്യുന്നവര്‍ ഉണ്ടാകാം. ദേശങ്ങളെ വിട്ടു മറ്റു വേഷങ്ങളിലേക്ക് പോയവര്‍ ഉണ്ടാകാം. ഏകാന്തമായ ജയിലുകള്‍ സൃഷ്ടിച്ച മനുഷ്യര്‍ ഒരു മെഴുകുതിരിവെളിച്ചത്തിന്റെ പ്രതീക്ഷയില്‍ ജീവിച്ചത് ഇങ്ങനെ പല വഴികളിലൂടെയും ആകാം.

ഒരു ഏഴ് എട്ട് വര്‍ഷം മുമ്പാണ് അത്തരം ഒരു ഏകാന്തവാസത്തിലേക്ക് എനിക്കും കടക്കേണ്ടി വന്നത്. ആദ്യം മനുഷ്യരെ പേടിയായിരുന്നു. സംസാരിക്കാനും ഇടപഴകാനും പേടി ആകുന്ന ഒരു കാലം. അത്തരം കാലത്താണ് ഒരു ലാപ്ടോപ്പിലേക്കും മൊബൈലിലേക്കും ഇന്റര്‍നെറ്റിലേക്കും ലോകം ചുരുങ്ങുന്നത്. കോവിഡ് കാലം ആരോടും മിണ്ടാന്‍ കഴിയാത്ത ഒരു കാലം എന്റെ തന്നെ ഏകാന്തതക്ക് വേണ്ടി യൂണിവേഴ്‌സ് സൃഷ്ടിച്ചതാണെന്നൊരു തോന്നലുമുണ്ടായി. എല്ലാവരും കാണുന്നത് പോലെ സിനിമകള്‍ കാണാന്‍ തുടങ്ങി. ആത്മഹത്യയില്‍ നിന്ന് ആദ്യപടി രക്ഷപ്പെടുന്നത് അങ്ങനെ ആയിരുന്നു. സിനിമയിലെ വിവിധ ദേശങ്ങള്‍, ശബ്ദങ്ങള്‍, വിവിധ രാജ്യങ്ങള്‍, ജീവിതങ്ങള്‍, രാഷ്ട്രീയങ്ങള്‍, പ്രണയങ്ങള്‍, യാത്രകള്‍ – അങ്ങനെ പലതും കാണുന്നു. ജീവിതം എന്നത് സിനിമകാഴ്ച എന്നത് മാത്രമായി മാറുന്നു. ജീവിതം തന്നെ സിനിമയായി മാറുന്നു. മറ്റു മനുഷ്യര്‍ വേണ്ടെന്ന അവസ്ഥയിലേക്ക് എത്തുന്നു.

എന്തും മടുക്കും എന്നത് ഒരു പക്ഷെ മനുഷ്യരുടെ അവസ്ഥയാകും എന്നാണു തോന്നുന്നത്. ഏകദേശം ആയിരത്തോളം സിനിമ കണ്ടുകഴിഞ്ഞപ്പോഴാണ് ലോകത്തിലേക്ക് വീണ്ടും തിരിച്ചുവരുന്നത്. അത് ശേഷം കാസ്റ്റ് എവേ എന്ന സിനിമയില്‍ ടോം ഹാങ്ക്‌സിന്റെ തിരിച്ചു വരവ് പോലെ ആയിരുന്നു. ലോകത്തോട് എങ്ങനെ പെരുമാറണം എന്ന ഭാഷ പോലും നഷ്ടപ്പെടുന്ന അവസ്ഥ. ഫോണില്‍ ആരും വിളിക്കാനില്ലാത്ത അവസ്ഥ. ആരോടും സംസാരിക്കാന്‍ താല്പര്യമില്ലാത്ത ഒരാള്‍ക്ക് ആരോടെങ്കിലും സംസാരിക്കണം എന്നൊരു തോന്നല്‍ വരുന്ന അവസ്ഥ. കസ്റ്റമര്‍ കെയറിലേക്ക് പോലും വിളിച്ച് സംസാരിക്കുന്ന അവസ്ഥ.

അങ്ങനെ ജീവിതത്തിന്റെ ഒരു പ്രത്യേക ദിശയിലാണു ഷെല്‍ എന്ന ഒരു ഹീലിംഗ് ക്യാമ്പിനെ കുറിച്ച് FB സ്‌ക്രോളില്‍ കാണുന്നത്. ഒരു ഹീലിംഗ് ക്യാമ്പിലും ഒരു മെഡിറ്റേഷന്‍ ക്യാമ്പിലും ഒന്നും താല്‍പര്യമില്ലാത്ത ഒരു മനുഷ്യനായിരുന്നു ഞാന്‍. പക്ഷെ ആലോചിച്ചത് ഒറ്റ കാര്യമായിരുന്നു: കുറച്ച് മനുഷ്യര്‍ മാത്രമേ ആ ക്യാമ്പില്‍ ഉണ്ടാവുകയുള്ളൂ. വര്‍ഷങ്ങളായി സംസാരിക്കാത്ത എനിക്ക് അറിയാത്ത ആരോടെങ്കിലും സംസാരിക്കാന്‍ കഴിയുമായിരിക്കും. സംസാരിച്ചിട്ടില്ലെങ്കില്‍ ചിലപ്പോള്‍ ഭ്രാന്തിന്റെ നൂല്‍പ്പാലത്തിലേക്ക് പോകും എന്ന അവസ്ഥ വന്നപ്പോള്‍ ഈ ക്യാമ്പില്‍ ആരോടെങ്കിലും സംസാരിക്കാം എന്ന ഒറ്റ കാര്യം കൊണ്ടുതന്നെ പോകാന്‍ തീരുമാനിച്ചു.

നിശ്ചയിച്ച സമയത്തിനു ഒരു ഒന്നര മണിക്കൂര്‍ മുമ്പുതന്നെ അവിടെ എത്തി. എത്ര മനോഹരമായിട്ടാണ് മനുഷ്യര്‍ ചിരിക്കുന്നത് എന്ന് കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിരിച്ചറിവ് ഉണ്ടായി. അവിടത്തെ മെന്റര്‍ ആയ നഷീല്‍ എന്ന മനുഷ്യനുമായി സംസാരിക്കാന്‍ തുടങ്ങി. അത് പിന്നെ സംവാദമായി, അനുഭവങ്ങളുടെ പങ്കുവെയ്ക്കലുകളായി. അങ്ങനെ സമയം പോകുന്നത് അറിഞ്ഞില്ല. ഞാന്‍ ആദ്യം വന്നത് കൊണ്ടുതന്നെ വേറെ ആരും ഉണ്ടായിരുന്നില്ല. ചൂടുപിടിച്ച ചര്‍ച്ചകളായിരുന്നു അദ്ദേഹവുമായുള്ള തുടക്കം. സൈക്കോളജിയെ കുറിച്ചുള്ള ക്ലാസുകളായി.

പിന്നീട് ഓരോരുത്തരായി വരാന്‍ തുടങ്ങി. വെറും ഏഴ് പേര്‍ മാത്രമുള്ള ഒരു ക്യാമ്പ്. ഏഴ് പേരും സംസാരിക്കാന്‍ തുടങ്ങി. അപരിചിതരായ ആ മനുഷ്യര്‍ ഓരോ ലോകം ഇങ്ങനെ തുറന്നു വിട്ടു. മനുഷ്യര്‍ നടത്തുന്ന യാത്രകളെ കുറിച്ച് കേട്ട് വായ് പൊളിച്ച് അന്തം വിട്ടുപോയി. Annihilation of Caste എന്ന പുസ്തകം വായിച്ച ഇരുപത്തിമൂന്നു വയസ്സുള്ള പെണ്‍കുട്ടിയെ കണ്ടപ്പോള്‍ അത്ഭുതം കൂടി. വെറും നാനൂറ് രൂപ കൊണ്ട് നോര്‍ത്ത് ഇന്ത്യയിലും ഭൂട്ടാനിലേക്കും അവള്‍ നടത്തിയ യാത്രകളെ കുറിച്ച് കേട്ട് അന്തം വിട്ടുകേട്ടിരുന്നു.

‘എന്തിനാണ് ക്യാമ്പിലേക്ക് വരുന്നത്?”

എന്ന് പറഞ്ഞപ്പോള്‍ ഒരു ‘മനസുഖം’ എന്ന രീതിയില്‍ റൂമി-മിനിമലിസ്റ്റിക് രീതിയില്‍ ജീവിതത്തെ കണ്ട ആ മനുഷ്യന്‍ ഒക്കെ എജ്ജാതി പൊളിയാണ്. തന്റെ അമ്മയുടെ മരണം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മറ്റൊരു മനുഷ്യന്‍. ഒരു പ്രണയപരാജയത്തിന് ശേഷം ഇന്ത്യ മുഴുവന്‍ ഒരു ബുള്ളറ്റ് റെയ്ഡില്‍ യാത്ര ചെയ്ത മനുഷ്യന്‍. തന്റെ ജേര്‍ണലിസ്റ്റിക് ജീവിതത്തിന്റെ ഇടയില്‍ ഒരു ആശ്വാസത്തിനുവേണ്ടി വന്ന മനുഷ്യന്‍. തന്റെ യാത്രയുടെ കഥകള്‍, കണ്ട ദേശങ്ങളെ കുറിച്ച് പറഞ്ഞ മറ്റൊരു മനുഷ്യന്‍. കഥക ള്‍ കൊണ്ട് നമ്മളെ തൊട്ട രണ്ടാം ക്ലാസുകാരി. ചിരിക്കാന്‍ മാത്രം അറിയുന്ന അവളുടെ ‘അമ്മ’. ക്യാമ്പ് നടപ്പിലൂടെ പാട്ടുപാടുകയും കളികള്‍ സൃഷ്ടിക്കുകയും ചെയ്ത നസേ എന്ന ചെറുപ്പക്കാരന്‍. അറിയാത്ത മനുഷ്യരുടെ ഇടയില്‍ പുതിയ ഒരു ലോകം തുടങ്ങുന്നത് പതുക്കെ ഞാന്‍ അനുഭവിച്ചറിയാന്‍ തുടങ്ങി.

ഹീലിംഗ് മെഡിറ്റേഷനും ഒക്കെ കഴിഞ്ഞും സംസാരിക്കാനുള്ള ആഗ്രഹം മാത്രം അവസാനിക്കുന്നില്ല. രാത്രി കളികള്‍ ഒക്കെ കഴിഞ്ഞു വീണ്ടും സംസാരിക്കാനായി ഇരുന്നു. ”രാത്രി എത്ര സമയം വേണമെങ്കിലും ഞാനും ഇരിക്കും” എന്ന് ആ പെണ്‍കുട്ടിയും പറഞ്ഞു. നഷീല്‍ എന്ന ആ മനുഷ്യനും പാട്ടുപാടിയ ചെറുപ്പക്കാരനായ നസേ എന്ന മനുഷ്യനും കൂടി. നേരം വെളുക്കുന്നത് വരെ സംസാരിച്ചു – ജീവിതകഥകളായി, തര്‍ക്കമായി, സംവാദമായി. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു രാത്രി ആയി. പല തരത്തിലുള്ള ജീവിതങ്ങള്‍ കേള്‍ക്കുന്നത് തുറന്നിടുന്നത് പലതരം ജനാലകളാണ്. ”സംസാരം ആരോഗ്യത്തിന് ഹാനികരം” എന്ന ചൊല്ല് തന്നെ ആ രാത്രി അട്ടി മറിക്കപ്പെട്ടു.

അത്ര മാത്രമേ ഉള്ളൂ. പിറ്റേ ദിവസം എല്ലാവരും അവരവരുടെ വഴിക്ക് ഒരു കെട്ടിപ്പിടുത്തത്തിലൂടെയും ഷേക്ക്ഹാന്‍ഡിലൂടെയും പിരിഞ്ഞുപോയി. ”പിന്നെയും കാണാം” എന്നൊക്കെ പറഞ്ഞാണ് പോയത്. ഇനി കാണുമോ എന്നറിയില്ല. കണ്ടില്ലെങ്കിലും ഒരു പകലും രാത്രിയിലുമുള്ള ഓര്‍മ്മകള്‍ കുറേക്കാലം കൂടെ ഉണ്ടാകും. അതുതന്നെ രസമാണ്.
ഒരു പക്ഷെ അത് തന്നെയല്ലേ ജീവിതം? അപരിചിതരായ കുറെ മനുഷ്യര്‍ ഒറ്റ ദിവസം കൊണ്ട് സ്വന്തമായി ആകുന്നു, മനോഹരമായ മോമെന്റുകള്‍ സൃഷ്ടിക്കുന്നു. പിന്നെ പിരിഞ്ഞുപോകുന്നു. അവിടെയാണ് ജീവിതം കണക്കുകൂട്ടാന്‍ പറ്റാത്ത വിധം സുന്ദരമാകുന്നത്.
ബിനു ചേട്ടന്‍ പറഞ്ഞ ഒരു വാക്ക് ഇപ്പോഴും ഓര്‍മ്മയില്‍ ഇങ്ങനെ റിവര്‍ബറേറ്റ് ചെയ്യുകയാണ്:

”ഞാന്‍ ആലോചിക്കുകയാണ്… എന്ത് സുന്ദരന്മാരും സുന്ദരികളുമാണ് നിങ്ങള്‍..!’

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.