ഞാനൊരു കുട്ടിയും നല്ലവനുമായിരുന്നപ്പോൾ
നിന്റെ കണ്ണുകളിലേക്കു ഞാൻ നോക്കി.
നിന്റെ കൈകളെന്റെ ചർമ്മമുരുമ്മി,
നീയെനിക്കൊരു ചുംബനവും തന്നു.
(ഘടികാരങ്ങൾക്കെല്ലാം ഒരേ താളം,
രാത്രികൾക്കെല്ലാം ഒരേ നക്ഷത്രങ്ങളും)
എന്റെ ഹൃദയം വിടരുകയും ചെയ്തു,
മാനത്തിനടിയിലൊരു പൂവു പോലെ,
ആസക്തിയുടെ ദലങ്ങളുമായി,
സ്വപ്നങ്ങളുടെ കേസരങ്ങളുമായി.
(ഘടികാരങ്ങൾക്കെല്ലാം ഒരേ താളം,
രാത്രികൾക്കെല്ലാം ഒരേ നക്ഷത്രങ്ങളും)
കഥയിലെ രാജകുമാരനെപ്പോലെ
മുറിയിലടച്ചിരുന്നു ഞാൻ കരഞ്ഞു,
ദ്വന്ദ്വയുദ്ധം കാണാൻ നില്ക്കാതെ മടങ്ങിയ
എസ്ട്രേലിറ്റയെച്ചൊല്ലി.
(ഘടികാരങ്ങൾക്കെല്ലാം ഒരേ താളം,
രാത്രികൾക്കെല്ലാം ഒരേ നക്ഷത്രങ്ങളും)
നിന്റെയരികിൽ നിന്നു ഞാനകന്നുപോയി,
പ്രേമിക്കുകയാണെന്നറിയാതെ നിന്നെ ഞാൻ പ്രേമിച്ചു.
നിന്റെ കണ്ണുകളേതുപോലെയാണെന്നിന്നെനിക്കറിയില്ല,
നിന്റെ കൈകളും നിന്റെ മുടിയുമതുപോലെ.
എനിക്കറിയാവുന്നതിതു മാത്രം:
എന്റെ നെറ്റിയിൽ നിന്റെ ചുംബനത്തിന്റെ ചിത്രശലഭം.
(ഘടികാരങ്ങൾക്കെല്ലാം ഒരേ താളം, രാത്രികൾക്കെല്ലാം ഒരേ നക്ഷത്രങ്ങളും)
***
ഫെദറിക്കോ ഗാർസിയ ലോർക്കയെ ഫാസിസ്റ്റുകൾ വെടിവച്ചുകൊന്നിട്ട് 90 കൊല്ലമാകുന്നു…







No Comments yet!