Skip to main content

മാനക്കിള്‍

ഒരു വിലങ്ങഴിച്ചുലയിലെ-
വിപ്‌ളവക്കനലിലേക്കിട്ട്
പോകാനൊരുങ്ങവേ;
ഉയിരിനുള്ളിലേക്കമ്പെയ്ത്
നിഴല്‍വഴിക്കുഴികള്‍
ചക്രവ്യൂഹങ്ങള്‍, സമസ്യകള്‍

പലവിലങ്ങുണ്ട് ചുറ്റിലും-
വാക്കിന്റെ തരികളെ
ചുറ്റിവരിയുന്ന മുള്ളഴി
നിറുകയില്‍ ഒറ്റിനാണി-
വീഴും തുളയ്‌ക്കൊരു
കിരീടം പകര്‍ന്ന രക്തപ്പുഴ!

മൊഴികളില്‍ വന്ന് വീഴുന്ന-
കല്‍ച്ചീളിലുരസി നീറുന്ന-
മൂവന്തിമുറിവുകള്‍!
തിരികളില്‍ കരിന്തിരി
പടര്‍ന്നാധികള്‍ തിമിര-
മിറ്റിച്ച രാവിന്റെ ചങ്ങല

സഹനമൗനമുള്‍നോവിന്റെ
ഭാഷയെ ബലികൊടുക്കുന്ന
കാരാഗൃഹപ്പകല്‍
കലിപുരണ്ട നാല്‍ക്കവലകള്‍
ലഹരിപൂണ്ടിടറിവീഴുന്ന
സ്‌കൂളിന്‍ വരാന്തകള്‍

ലിപിയിടക്കിടെ തെറ്റി-
ക്കടുംകെട്ട് മുറുകി ശ്വാസം
നിലച്ച് പോകുന്നുവോ?
നിലവിളിക്കുന്ന നേരിന്റെ
പക്ഷിയെ ചിറകരിഞ്ഞ്
തീക്കുള്ളിലേക്കിട്ടുവോ?
കിലുകിലുങ്ങും
വിലങ്ങുമായ്
ഭ്രാന്തനാ മലകടന്ന്
മറഞ്ഞ് പോകുന്നുവോ?
തിരികെ വന്നുവോ
തീത്തെയ്യമൊന്ന്
വന്നടിമയെന്ന്
പറഞ്ഞ് പോകുന്നുവോ…?

നെടുകെ വെട്ടിപ്പിളര്‍ന്ന-
കാലത്തിന്റെ പകുതിയില്‍
നിന്ന് പൂക്കൈത പൂത്തുവോ?
കുരുതിമണ്ഡപക്കല്ലിലായ്
സൂക്ഷ്മാണുലിഖിതമുണ്ടെന്ന്
നമ്മള്‍ മറക്കവെ
പതിയെ നമ്മളെ ചുറ്റുന്നു-
വ്യാളികള്‍ ചിറകടിക്കുന്നു
നമ്മള്‍ക്ക് ചുറ്റുമായ്

പലവിലങ്ങിലോടാമ്പലില്‍
ഭൂമിയെ തഴുതിലിട്ട്
സാമ്രാജ്യങ്ങള്‍ തീര്‍ക്കവേ
ജലമൊഴുക്കിക്കളഞ്ഞ
വിലങ്ങുകള്‍
ഒഴുകിയെത്തുന്നു
കോരകപ്പുല്ല് പോല്‍.

***

 

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.